കണിച്ചാർ (കണ്ണൂർ): നാനൂറോളം കുടുംബങ്ങളെ അനാഥമാക്കിയ വയനാട് ദുരന്തത്തെ കൈകാര്യം ചെയ്യാനുള്ള കഴിവ് കേരള സംസ്ഥാനത്ത് പിണറായി വിജയൻ സർക്കാരിന് കീഴിലുള്ള ദുരന്തനിവാരണ അതോറിറ്റിക്ക് ഇല്ല എന്നതിന് മുൻ തെളിവാണ് 2023 ഓഗസ്റ്റ് 1 കണ്ണൂർ ജില്ലയിലെ കണിച്ചാർ പഞ്ചായത്തിൽ പെട്ട നെടുംപുറംചാൽ, പുളക്കുറ്റി മേഖലയിൽ ഉണ്ടായ ദുരന്തങ്ങളുടെ പിന്നീടുള്ള ചരിത്രം. നാല് വീടുകൾ പൂർണമായും നൂറോളം വീടുകൾ ഭാഗികമായും തകർന്ന കണിച്ചാർ പഞ്ചായത്തിൽ ഒരു വീട് പോലും ശരാശരി സൗകര്യപ്രദമായ രീതിയിൽ നിർമിക്കാനാവശ്യമായ സഹായം എത്തിക്കാൻ സംസ്ഥാനത്തെ ദുരന്തനിവാരണ അതോറിറ്റിക്ക് സാധിച്ചില്ല. കൃഷിഭൂമി നഷ്ടപ്പെട്ടവർക്ക് അവ പുനരുദ്ധരിക്കാൻ നയാ പൈസ കൊടുക്കാൻ ദുരന്തനിവാരണ അതോറിറ്റിക്കോ അതിൻ്റെ ഡയറക്ടറെ ചുമന്നു നടന്ന പഞ്ചായത്ത് ഭരണ നേതൃത്വത്തിനോ സാധിച്ചിട്ടില്ല. ദുരന്തത്തെ നേരിടാൻ പ്രത്യേക പാക്കേജ് വേണമെന്ന സണ്ണി ജോസഫ്, കെ.കെ.ശൈലജ തുടങ്ങിയ ഭരണ പ്രതിപക്ഷ എംഎൽഎമാരുടെയും കെ.സുധാകരൻ എംപിയുടെയും ആവശ്യം അന്നത്തെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയും പിന്നീട് സിപിഎം സംസ്ഥാന സെക്രട്ടറിയുമായ എം.വി.ഗോവിന്ദൻ പൊതുവേദിയിൽ അംഗീകരിച്ചതും പരിഗണിക്കുമെന്ന് ഉറപ്പു നൽകിയതുമാണ്. പക്ഷെ പിന്നീട് പഞ്ചായത്ത് ഭരണ നേതൃത്വം പാക്കേജുകളെ അവഗണിക്കുകയും സണ്ണി ജോസഫ് എംഎൽഎയുടെ നിർദ്ദേശങ്ങളെ പരിഹാസ ബുധ്യാ തള്ളി ദുരന്തനിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറിയെന്ന ലേബലുള്ള ഒരാളെ ചുമന്നു നടക്കുകയും ചെയ്യുന്ന കാഴ്ചയാണ് നാളിതുവരെയായി കാണുന്നത്.കൃഷി നാശം സംഭവിച്ചവർക്കും ക്യാംപിൽ താമസിച്ചവർക്കും നക്കാപ്പിച്ച പോലെ പോക്കറ്റ് മണി കൊടുത്ത് ഒന്നുമറിയാത്ത വിധത്തിൽ പൊടി തട്ടി നടപ്പാണ് കണിച്ചാർ പഞ്ചായത്തിൻ്റെ ദുരന്തനിവാരണ തമ്പുരാക്കൻമാർ. 60 കോടിക്കു മുകളിൽ നഷ്ടം ഉണ്ടായി എന്നായിരുന്ന പഞ്ചായത്തിൻ്റെ കണക്ക്. കണക്കെടുപ്പ് മാസങ്ങളോളം നീണ്ടപ്പോൾ ദുരന്തനിവാരണ അതോറിറ്റിയുടെ ഉദ്യോഗസ്ഥരടക്കമുള്ളവർ കൂട്ടിയും കിഴിച്ചും അരിച്ചും പെറുക്കിയും ഉണ്ടാക്കിയ കണക്കിൽ ഒരു 35 കോടിയുടെ നഷ്ടമാണ് കണ്ടെത്തിയത്. നിയമസഭയിൽ ആ കണക്കും വച്ചു. എന്നിട്ടും നഷ്ടപരിഹാരമായി കൊടുത്തത് വെറും ഏതാനും ലക്ഷങ്ങൾ. ത്രിതല പഞ്ചായത്തിൻ്റെ വകയെന്ന് പറഞ്ഞ് കൊട്ടിഘോഷിച്ച് അധികം കേടുപാട് സംഭവിക്കാത്ത റോഡുകൾ മിനുക്കി, കുറച്ച് ഫുട്പാത്തിന് കൈപിടി സ്ഥാപിച്ചു. ചില റോഡുകളിൽ ഏതാനും മീറ്റർ കോൺക്രീറ്റ് ചെയ്തു . അതോടെ 35 കോടിയുടെ നഷ്ടത്തിന് പരിഹാരം കണ്ടെത്തിയ ദുരന്തമാണ് സംഭവിച്ചത്. പരിസ്ഥിതി പഠനവും ക്വാറി പൂട്ടിക്കലുമായിരുന്നു പ്രധാന ചർച്ചാ വിഷയം. ചറപറാ കുറേ റിപ്പോർട്ടുകൾ ഉണ്ടാക്കി പത്രക്കാരെ വിളിച്ച് വീരസ്യം പറയലുമായി ദുരന്ത മെമ്പർ സെക്രട്ടറിയും പഞ്ചായത്ത് ഭരണ നേതൃത്വവും മുന്നോട്ടു പോയി. ഒടുവിലാണ് ഏതോ കുറേ വിദേശ രാജ്യങ്ങളിൽ ദുരന്ത അതീജീവനത്തിന് ഉപയോഗിക്കുന്നത് എന്നവകാശപ്പെടുന്ന ലിവിങ് ലാബ് എന്ന എന്തോ ഒരു പദ്ധതിയുമായി പഞ്ചായത്ത് രംഗത്ത് വന്നിട്ടുള്ളത്. ആ പദ്ധതി നടക്കുന്ന രാജ്യങ്ങളിൽ പ്രകൃതിദുരന്ത ശബ്ദം കേട്ടാൽ എങ്ങനെ ഓടി രക്ഷപ്പെടണം, എങ്ങോട്ട് ഓടി രക്ഷപ്പെടണം രക്ഷപെട്ടാൽ തിരിച്ചു വന്ന് എങ്ങനെ സ്വയം അതിജീവിക്കണം എന്നൊക്കെ പരിശീലിപ്പിക്കലാണ് പദ്ധതിയിലൂടെ നടപ്പിലാക്കുന്നതത്രെ! പക്ഷെ അതിൻ്റെ പേരിലും ഓഫീസ്, സ്റ്റാഫ് ഒക്കെ കിട്ടും എന്നതാണ് ദുരന്തനിവാരണത്തിൻ്റെ ഒരു മേൻമ. 4 വീടുകൾ പുനർനിർമിക്കാൻ കഴിയുന്ന വിധം,ഈ തരം ദുരന്തനിവാരണ പദ്ധതിയുമൊക്കെയായി നടക്കുന്നവർ 400 കുടുംബങ്ങളുടെ ഭാവി സുരക്ഷിതമാക്കാൻ എന്ത് സംഭവിക്കും എന്നതിൻ്റെ ഫസ്റ്റ് ഡോസാണ് ഇന്ന് പുറത്തു വന്ന ചെലവ് കണക്കുകളിൽ തെളിയുന്നത്. കണിച്ചാറിലെ പൂളക്കുറ്റിയിൽ തുടങ്ങിയ ദുരന്തത്തിൻ്റെ ബാക്കിയായി കോളയാട്, പേരാവൂർ പഞ്ചായത്തുകളിലും നഷ്ടം സംഭവിച്ചിട്ടുണ്ട്. 10 പൈസ പോലും ആ ദുരന്തനിവാരണത്തിനായി നീക്കിവച്ചില്ല. കടബാധ്യതയിൽപെട്ട് പെരുവഴിയിലേക്ക് നീങ്ങുന്ന കർഷകരെ പോലും രക്ഷിക്കാൻ കഴിയാത്തവരാണ് ദുരന്തനിവാരണത്തിന് പദ്ധതികളുമായി നടക്കുന്നതെന്ന് വ്യക്തം. ദുരന്തനിവാരണ സംഘം പതിവായി വന്ന് കൂടുന്ന കണിച്ചാറിൻ്റെ അവസ്ഥ ഇതാണ്. വിവാദം ശക്തമായി ഉയർന്നാൽ കണ്ണിൽ പൊടിയിടാൻ എന്തെങ്കിലും തന്ത്രമൊരുക്കി കഠിച്ചാൽ പൊട്ടാത്ത പേരുമിട്ട് പുതിയ പ്രഖ്യാപനവുമായി വരാൻ സാധ്യതയുണ്ട്. അത് കണ്ണും പൂട്ടി കാത്തിരിക്കുക എന്നതാണ് ജനം നേരുന്ന ശരിയായ ദുരന്തം.
Will the Pulakutty tragedy sit in the laboratory of life and survive itself?